മഹാകാവ്യങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

അനശ്വരത മനുഷ്യന്റെ സ്വപ്നമാണ്. ഇതിന്നായി ഏവരും ബോധപൂർവം തന്നെ ശ്രമപ്പെടുന്നു. ഈ ശ്രമം വിജയിക്കുന്നത് ഭൗതിക തലത്തിലല്ല; മറിച്ചു സാംസ്കാരിക-സാമൂഹ്യ- ബൗദ്ധിക തലങ്ങളിലാണ് എന്നേ ഉള്ളൂ. തന്റെ കർമ്മങ്ങൾ ഇതിന് ഉതകുന്നതാക്കിത്തീർക്കാൻ കഴിയുമെന്ന് ചരിത്രബോധമുള്ളയാൾക്ക് മനസ്സിലാകും. അതിനനുസരിച്ചുള്ള കർമ്മങ്ങൾ തെരെഞ്ഞെടുക്കുകയും ചെയ്യും. ഭാരതീയ സാഹിത്യത്തിലെ ക്ലാസിക്കുകളായ സംസ്കൃത മഹാകാവ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഈ ബോധ്യം നമ്മിൽ വളരുകയും ചെയ്യും.

‘കവിയുടെ കർമ്മമാണ് കാവ്യം’ . ഇതിഹാസങ്ങൾ, നാടകങ്ങൾ, ചമ്പുക്കൾ, ആഖ്യായിക, പദ്യങ്ങൾ, സുഭാഷിതങ്ങൾ, മുക്തകങ്ങൾ എന്നിങ്ങനെ കാവ്യങ്ങൾ വകുപ്പുതിരിച്ചു പറയാം. ഒരു കവിക്ക് തന്റെ ചിന്തയുടെ-ഭാവനയുടെ ആവിഷ്കാരത്തിന്ന് ഇതിലേതും തെരെഞ്ഞെടുക്കാം.പുതിയതു സൃഷ്ടിക്കാം.

കാവ്യം എന്നാൽ സാധാരണ വ്യവഹാരത്തിൽ പദ്യകൃതികൾ തന്നെ. ഏതൊന്ന് ധർമ്മാർഥകാമമോക്ഷങ്ങളിൽ താല്പര്യവും കലകളിൽ വൈദഗ്ധ്യവും നേടിത്തരുന്നതോടൊപ്പം കീർത്തിയും ആനന്ദവും പ്രദാനം ചെയ്യുന്നുവോ അതാണ് കാവ്യം എന്ന് അലങ്കാരശാസ്ത്രകാരനായ ഭാമഹൻ കണ്ടെത്തുന്നു.

ഭാരതത്തിന്റെ സാഹിത്യചരിത്രം വേദങ്ങളിൽ തുടങ്ങുന്നുവെങ്കിലും അവയെ കാവ്യം എന്ന് പറയുന്നില്ല. കാവ്യലോകം ഇതിഹാസങ്ങളിൽ തുടങ്ങുന്നു.അതും ആദികാവ്യമായ രാമായണത്തിൽ. വാത്മീകി ആദികവിയാകുന്നു. തുടർന്ന് മഹാഭാരതം. ഇതു രണ്ടും കാവ്യങ്ങളെങ്കിലും ഇതിഹാസമെന്നു പറയുന്നു. മഹാകാവ്യമെന്നല്ല പറയുക. മഹാകാവ്യത്തേക്കാൾ വളരെ ഉയർന്ന സ്ഥാനം നൽകി ഇതിഹാസമെന്നു വിളിക്കുന്നു. ഇതിഹാസ സമാനമായ ബൃഹദ് രചനകളാണ് മഹാകാവ്യങ്ങൾ. എ.ഡി.ഒന്നാം ശതകം മുതൽ നമുക്ക് മഹാകാവ്യങ്ങൾ ഉണ്ട്. മഹാകാവ്യം എന്തെന്ന് വിശകലനം ചെയ്ത് തിട്ടപ്പെടുത്തിയത് എ.ഡി.ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലങ്കാരശാസ്ത്രകാരനായ ദണ്ഡി ആണ്. ദണ്ഡി തന്റെ പ്രസിദ്ധമായ മഹാകാവ്യലക്ഷണം ‘കാവ്യാദർശ’മെന്ന തന്റെ കൃതിയിൽ വിവരിക്കുന്നു.

[നോട്ട്: ഇങ്ങനെ ലക്ഷണം പറഞ്ഞു ചിട്ടപ്പെടുത്തുന്നത് ഭാരതീയമായ ഒരു ശൈലിയാണെന്നു പറയാം. ഇന്ത്യൻ ജീവിതത്തിന്റെ തന്നെ ചിട്ട പ്രസിദ്ധമാണ്. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ ക്രമത്തിൽ മുന്നേറുന്നതാണ് ഇന്ത്യൻ ജീവിതം.ഈ മുറ തെറ്റിക്കുന്നത് വ്യതിചലനമാണ്. അതു സമൂഹം നിരാകരിക്കും. ഈ ചിട്ട ജീവിതത്തിലും ജീവിതക്രിയകളിലും ഉൾപ്പെടുമ്പോഴാണ് സ്വാഭാവികമായും കാവ്യലക്ഷണങ്ങൾ പോലുള്ളവ രൂപപ്പെടുന്നത്. ]

മഹാകാവ്യം എന്താണെന്നു ദണ്ഡി പറഞ്ഞു തുടങ്ങുന്നത്: സർഗ്ഗബന്ധോ മഹാകാവ്യം…എന്നിങ്ങനെയാണു. സർഗ്ഗബന്ധമാണ് മഹാകാവ്യം. കാവ്യാരംഭം ആശീർവാദം, നമസ്കാരം, കാവ്യത്തിലെ പ്രതിപാദ്യവസ്തുവിന്റെ നിർദ്ദേശം എന്നിവയിൽ ഒന്നുകൊണ്ടായിരികണം. കാവ്യത്തിലെ പ്രതിപാദ്യവിഷയം ഇതിഹാസങ്ങളിൽ നിന്നെടുത്തതോ കവികൽപ്പിതമോ ആയ സദ്കഥയാകണം. ധർമ്മാർഥകാമമോക്ഷങ്ങളെ വർണ്ണിക്കണം. നായകൻ ഉദാത്തനാകണം. നഗരം, സമുദ്രം, പർവതം,ഋതു, ചന്ദ്രോദയം, സൂര്യോദയം, ഉദ്യാനം, ജലക്രീഡ, മധുപാനം, രതോത്സവം, വിരഹം, വിവാഹം, പുത്രജനനം, ഭൂതസമ്പ്രേഷണം, യാത്ര, നായകവിജയം ഇവ വർണ്ണിച്ചിരിക്കണം. വർണ്ണനകൾ ഹ്രസ്വമാകയോ സർഗ്ഗങ്ങൾ സ്ഥൂലമാകയോ അരുത്. രസഭാവവർണ്ണനകളും ഹൃദയാവർജ്ജകങ്ങളായ അലങ്കാരങ്ങളും ഉണ്ടാവണം. കേൾക്കാൻ സുഖമുള്ള വൃത്തങ്ങളാകണം. കാവ്യാവസാനസർഗ്ഗത്തിൽ വൃത്തം മാറിയിരിക്കണം. ജനത്തെ സന്തോഷിപ്പിക്കുകയാണ് കാവ്യത്തിന്റെ പരമമായ ലക്ഷ്യം. ഇങ്ങനെ ലക്ഷണമൊത്ത കാവ്യങ്ങൾ കൽപ്പാന്തകാലത്തോളം നിലനിൽക്കും. ഈ ലക്ഷണങ്ങളിൽ ചിലവ പാലിച്ചില്ലെങ്കിലും കാവ്യം സഹൃദയരെ സന്തോഷിപ്പിക്കുന്നുവെങ്കിൽ അതിന്റെ മൂല്യം കുറയുന്നില്ല. ഇങ്ങനെ ആസ്വാദകനെ സന്തോഷിപ്പിക്കുകയും കർമ്മനിരതരാക്കുകയും ചെയ്യുന്ന കൽപ്പാന്തരസ്ഥായികളായ കാവ്യങ്ങൾ സംസ്കൃതസാഹിത്യത്തിൽ നിരവധിയുണ്ട്.

മഹാകാവ്യങ്ങൾ തുടങ്ങുന്നത് അശ്വഘോഷൻ മുതൽക്കാണ്. ബുദ്ധമതാനുയായിയായിരുന്ന അശ്വഘോഷൻ രണ്ടു മഹാകാവ്യങ്ങൾ -ബുദ്ധചരിതം, സൗന്ദരനന്ദം രചിച്ചു. ബുദ്ധമത തത്വങ്ങളാണ് ഈ കൃതികളിലെ സവിശേഷത.

മഹാകാവ്യങ്ങൾക്ക് പുതിയ മാനം നൽകിയ കവിശ്രേഷ്ഠനാണ് കാളിദാസൻ. കുമാരസംഭവം, രഘുവംശം എന്നീ രണ്ടു മഹാകാവ്യങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഭാഷാസൗകുമാര്യവും അലങ്കാരഭംഗിയും അദ്ദേഹത്തിന്റെ കാവ്യങ്ങളിലെ സവിശേഷതകളാണ്. ഭാരവിയുടെ കിരാതാർജ്ജുനീയം അർഥഗൗരവം കൊണ്ടും മാഘകവിയുടെ ശിശുപാലവധം സർവലക്ഷണമൊത്തതായും പ്രസിദ്ധങ്ങളാണ്. ശ്രീഹർഷന്റെ നൈഷധീയചരിതമാകട്ടെ നാളികേരപകത്തിലാണെന്നു പറയും. ഇതുകൊണ്ടൊക്കെ രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം, ശിശുപാലവധം, നൈഷധീയചരിതം എന്നിവയെ പഞ്ചമഹാകാവ്യങ്ങളെന്നു അറിയപ്പെടുന്നു. പ്രവരസേനന്റെ സേതുബന്ധം, കുമാരദാസന്റെ ജാനകീഹരണം, രത്നാകരന്റെ ഹരവിജയം, മംഖുകന്റെ ശ്രീകണ്ഠചരിതം, വേദാന്തദേശികന്റെ യാദവാഭ്യുദയം, സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം, രാമപാണിവാദന്റെ രാഘവീയം എന്നിവയും പ്രസിദ്ധങ്ങളായവതന്നെ.

"https://ml.wikibooks.org/w/index.php?title=മഹാകാവ്യങ്ങൾ&oldid=17213" എന്ന താളിൽനിന്ന് ശേഖരിച്ചത്